'അവസാനത്തെ ബസ്സ്‌ '


പ്രജില്‍ അമന്‍ 












13 പാട്ടുകളുടെ ദൂരമാണ്
വീട്ടിലേക്കു .

120 ഇലക്ട്രിക്‌ പോസ്റ്റുകളും അതില്‍
കത്താതെ നില്‍ക്കുന്ന
97 ബള്‍ബുകളും കടക്കണം .

നിരാശ ബാധിച്ച കാറ്റിനു
വിയര്‍പ്പിന്റെയും മദ്യത്തിന്റെയും
മണമാണ് .

ഹെഡ്‌ ലൈറ്റ് വെളിച്ചം ചെന്ന് തൊടുമ്പോളാണ്
ഉറക്കംതൂങ്ങിത്തുടങ്ങിയ കുറ്റിക്കാടുകള്‍
കറുപ്പില്‍ നിന്നും പച്ചയിലേക്ക് ചാടുന്നത്

സിംഹത്തിന്റെയും ,കൊക്കിന്റെയും,
ചൂണ്ടലിടുന്ന മീന്പിടുത്തക്കാരന്റെയും
വീടുകള്‍ താണ്ടണം

മൂന്നാമത്തെ പാട്ടിലാണ്
സിംഹത്തിന്റെ വീട് .
കത്താത്ത 30ആമത്തെ ഇലക്ട്രിക്‌ പോസ്ടിനടുത്തു
കൊക്കിന്റെയും .

ഇ എം എസ്സിന്റെ പേരെഴുതിയ
ചുവന്ന കെട്ടിടത്തില്‍ നിന്ന്
കട്ടന്ചായയുടെയും പരിപ്പുവടയുടെയും
കാശിനെ ചൊല്ലിയുള്ള
'ധൈഷണിക കശപിശ 'കേള്‍ക്കാം .

പിന്നെ ഒരു കുരിശു പള്ളി ,
രണ്ടു അമ്പലം ,മൂന്നു കള്ളുഷാപ്പ്
മനുഷ്യനെ പച്ചക്ക് വെട്ടാന്‍ ലൈസന്‍സുള്ള
ബാര്‍ബര്‍ രാജയുടെ കട

ഇതാ പതിമൂന്നാമത്തെ പാട്ടുകഴിയുന്നു
ഞാനും എന്റെ ശ്വാസവും
വീട് തേടട്ടെ .

'അവസാനത്തെ ബസ്സ്‌ '/ Prajil Aman

ഹിമാലയം വിളിക്കുന്നു.

സുര്‍ജിത്ത് അയ്യപ്പത്ത്‌.
ഡല്‍ഹി ചുട്ടു പോള്ളുകയാണ്. അപ്പോഴാണ്‌ തണുത്ത വെള്ളത്തില്‍ നാരങ്ങ നീരും ഒരു മസാല പൊടിയും കലര്‍ത്തിയ ഒരുപാനീയം ശ്രദ്ധയില്‍ പെട്ടത്. നമ്മുടെ നാട്ടിലെ സോഡാ വെള്ളത്തില്‍ നിന്നും വിഭിന്നമായിരുന്നു അതിന്റെ രുചി. അതിന്റെ സ്വാദ് എന്റെ നാവിലെ രസമുകുളങ്ങളെ ഉധീപിപ്പിച്ചു. അതുകൊണ്ട് തന്നെ ആ വെള്ളം കുടിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഞാന്‍ വീണ്ടും വീണ്ടും പുറത്തിറങ്ങിക്കൊണ്ടിരുന്നു.
വണ്ടി സംഘടിപ്പിക്കാന്‍ പോയവരെ കാണാനില്ല. സമയം വൈകുകയാണ്. ലഗേജുകള്‍ക്ക് കാവല്‍ നിന്നിരുന്ന അനോണ ചേച്ചിയും, സീബ ചേച്ചിയും ക്ഷീണത്താല്‍ ഉറക്കമായി. എലിസബത്ത്‌ ചേച്ചി ഔട്ട്‌ ലുക്ക്‌ ട്രാവലര്‍ ബുക്കില്‍ ഉത്തര്‍ഘട് കാഴ്ചകളെ പരതുകയായിരുന്നു. സമയം ഒരുമണി ആയിട്ടും വാഹനം അന്വേഷിച്ചു പോയവരെ ഇനിയും കണ്ടില്ല. ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. പുറത്തെ ഹോട്ടലുകളില്‍ നല്ല കേരളീയ ഭക്ഷണം കിട്ടും എന്നറിഞ്ഞതോടെ ഭക്ഷണ നിലപാടില്‍ ചില വിട്ടു വീഴ്ച ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. തൂവെള്ള ചോറും, മീന്‍ വറുത്തതും കൂട്ടി ഒരു ഊണ്. വില മുപ്പതിഅഞ്ചു രൂപ. സാമ്പാര്‍ അസ്സലായിരുന്നു. മീന്‍ വറുത്ത് മഹാ മോശം. ഉണക്ക മീന്‍ ആയിരുന്നു എന്ന് കഴിച്ചു നോക്കിയപ്പോഴാണ് മനസിലായത്. കൂട്ടത്തിലെ മഹിളകള്‍ക്ക് മീന്‍ വറുത്തതില്ലാതെ ഊണ് പൊതിഞ്ഞു വാങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക്‌. കേരളത്തില്‍ ഒട്ടും തന്നെ കണ്ടിട്ടില്ലാത്ത അതി സുന്ദരമായ ട്രെയിനുകളും പൊളിച്ചു വില്‍ക്കാരായ തുരുമ്പന്‍ പാസഞ്ചറുകളും ഞങ്ങള്‍ക്ക് മുന്നിലൂടെ പോയി വന്നു കൊണ്ടിരുന്നു. ഉച്ച പോകാറായിട്ടും വണ്ടി തപ്പി പോയവരെ കണ്ടില്ല. സന്ധ്യയായി. ഒരു ദിവസം കൂടി നഷ്ട്ടപ്പെടുകയാണ്. വിളി വന്നു. വാഹനം ലഭ്യമായില്ല. അവര്‍ തിരികെയെത്തുന്നു എന്നറിയിച്ചു. ബസ്സില്‍ ഋഷികേശിലേക്ക് യാത്ര ചെയ്യാനായിരുന്നു തീരുമാനം. വണ്ടി തിരഞ്ഞു പോയവര്‍ വെറും കയ്യോടെ തിരിച്ചെത്തുമ്പോള്‍ സമയം എട്ടു മണി. മെട്രോ ട്രെയിനില്‍ ഓള്‍ഡ്‌ ഡല്‍ഹി സ്റ്റാന്റ് ലേക്ക് പോകാന്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കടന്നു. റെയില്‍വേ സ്റ്റേഷന്‍ സമീപത്തു തന്നെയാണ് മെട്രോ റെയില്‍വേ സ്റ്റേഷനും. പൂര്‍ണമായും ശീതീകരിച്ച റെയില്‍വേ സ്റ്റേഷന്‍ വൃത്തിയുടെ കാര്യത്തിലും ഒന്നാമതാണ്. മെട്രോ റെയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്തിനു പിന്നില്‍ പാലക്കാട്ട് കാരനായ ശ്രീധരന്‍ നായരുടെ വൈദഗ്ദ്ധ്യം തന്നെയെന്ന് ചുവരില്‍ പതിച്ചിരിക്കുന്ന ചിത്രങ്ങള്‍ വിളിച്ചു പറയുണ്ടായിരുന്നു. കര്‍ശന പരിശോധനയാണ് റെയില്‍വേ സ്റ്റേഷനില്‍ . പന്ത്രണ്ടു രൂപ ടിക്കറ്റ് എടുത്ത് ഞങ്ങള്‍ ഫ്ലാറ്റ് ഫോമില്‍ എത്തി. ഞൊടിയിടയില്‍ ട്രെയിന്‍ എത്തി. കനത്ത ചൂടില്‍ റെയില്‍വേ സ്റ്റേഷന്‍ലെ ശീതളിമ വലിയ സുഖമാണ് നല്‍കുന്നത്. 
പങ്കജ് ഉദാസിന്റെ “ചാന്ധി ജൈസാ രംഗ് ഹെ തേരാ” എന്നാ വിഷ്വല്‍ ആല്‍ബത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. മെട്രോ റെയില്‍വേ യാത്രാനുഭവം. തുരംഗങ്ങളും വലിയ പാലങ്ങളും പിന്നിട്ട് ട്രെയിന്‍ കുതിച്ചു പാഞ്ഞു; ശര വേഗത്തില്, ഒരു ചാഞ്ചാട്ടം പോലും ഇല്ലാതെ. പുതിയ ഡല്‍ഹിക്കും പഴയതിനുമിടയില്‍ അവശേഷിക്കുന്നത് രണ്ടു സ്റ്റേഷന്‍ മാത്രം. ഓരോ സ്റ്റേഷന്‍ പിന്നിടുമ്പോഴും ഡോര്‍ ഡിസ്പ്ലയും ഉണ്ടാകും. വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ കഴിയൂ. എന്നാല്‍ ഒരുപാട് പേര്‍ക്ക് സുഖമായി നിന്ന് യാത്ര ചെയ്യാം.ഓള്‍ഡ്‌ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍. ഡോര്‍ ഡിസ്പ്ലേയില്‍ എഴുതി കാണിച്ചു. നിമിഷങ്ങള്‍ക്കകം ട്രെയിന്‍ സ്റ്റേഷനില്‍ എത്തി. ഡോര്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ഓള്‍ഡ്‌ ഡല്‍ഹി സ്റ്റേഷന്‍നും ആഡംബരം തന്നെ. ആ ശീതളിമയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ചുടു കാറ്റ് വീശുനുണ്ടായിരുന്നു. മെട്രോ റെയില്‍വേ സ്റ്റേഷന് അടുത്ത് തന്നെയാണ് ബസ്‌ സ്റ്റാന്റ്. ബസ്‌ സ്റ്റാന്റില്‍ ഇരുന്ന് ലഘു ഭക്ഷണം കഴിച്ചു. ഹരിദ്വാര്‍, ഹൃഷികേശ് ഇന്റര്‍ സ്റ്റേറ്റ് ബസുകള്‍ ഒന്നിന് പിറകെ ഒന്നൊന്നായി വന്നു പോയിക്കൊണ്ടിരിക്കുന്നു. ബസ്സില്‍ കയറി. എല്ലാ സീറ്റുകളിലും ആളുകള്‍ നിറഞ്ഞിരിക്കുന്നു. 

ഡല്‍ഹിയില്‍ നിന്നും ഹൃഷികേശ് വരെ ആറ് മണിക്കൂര്‍ യാത്രയുണ്ട്. ടിക്കറ്റിന് 157രൂപയാണ് നിരക്ക്. രാത്രി ഒന്‍പതു മണിയായിട്ടും കനത്ത ചൂട്. ഒരു ഇളം തെന്നളിനായി മനസ് വെമ്പല്‍ കൊണ്ടു. പക്ഷെ, ആഞ്ഞു വീശുന്നത് ചുടു കാറ്റാണ്. ബസ്സിന്റെ അകം ചുട്ടു പോള്ളുകയാണ്. ബസ്സില്‍ ടിക്കെറ്റ് മുന്‍കൂറായി എടുക്കണം. നമ്മുടെ നാട്ടിലെ ബസ്സുകളെ അപേക്ഷിച്ച് സീറ്റുകള്‍ തമ്മിലുള്ള അകലം നന്നേ കുറവാണ്. അത് കൊണ്ടു ഇരിപ്പിന് ഒരു സുഖം പോര. കാലുകള്‍ മുന്‍സീറ്റില്‍ മുട്ടും. ഇപ്പോള്‍ വീശറിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പത്തു രൂപ കൊടുത്താല്‍ കാണാന്‍ ചേലുള്ള ചിത്രപ്പണി ചെയ്ത മടക്കാന്‍ കഴിയുന്ന വീശറി കിട്ടും. വീശറി വാങ്ങി ആഞ്ഞു വീശിയിട്ടും വിയര്‍പ്പു വറ്റുന്നില്ല. ചൂട് കൂടിക്കൊണ്ടെയിരിരുന്നു. 
ബസ്‌ ഓടി തുടങ്ങി. നഗര വല്‍ക്കരണത്തിന്റെ കുതിപ്പില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ കൂട്ടം ഞാന്‍ ഹൈമാസ്റ്റ് ലൈറ്റ്കളുടെപ്രകാശത്തില്‍ തെരുവുകളില്‍ കണ്ടു. അന്തിയുറങ്ങാന്‍ രോടരുകുകളെ പ്രാപിച്ച കുരുന്നുകളെ കണ്ടു. വരണ്ടുണങ്ങിയ മണ്ണ് കണ്ടു. ബസ്സ്‌ കുതിച്ചു പായുകയാണ്. ശക്തിയായി പൊടിക്കാറ്റു വീശുന്നു. നാസദ്വാരങ്ങളെ അത് അലോസരപ്പെടുത്തുന്നു. ഉറങ്ങാന്‍ കഴിയുന്നില്ല. വിയര്‍പ്പ് അടി വസ്ത്രങ്ങളെ പോലും നനച്ചിരിക്കുന്നു. ആകെ ഒരു അസ്വസ്തത. ഇടയ്ക്കു എവിടെയോ ബസ്‌ നിര്‍ത്തി. അടുത്ത് കണ്ട ഒരു ഹോട്ടലില്‍ നിന്നും ഒരു ചായ കുടിച്ചു. പതിനഞ്ചു മിനിറ്റ് അവിടെ നിര്‍ത്തിയിട്ട ശേഷം ബസ്‌ യാത്ര തുടര്‍ന്നു. 
ഉറങ്ങി എഴുന്നേല്‍ക്കുന്നത്‌ ബസ്‌ ഋഷികേശ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ്. ഡല്‍ഹിയും ഉത്തര പ്രദേശും പിന്നിട്ട് ബസ്‌ ഉത്തര്‍ഘടില്‍ എത്തിയിരിക്കുന്നു. ഹിമാലയത്തിന്റെ വാതിലാണ് ഇവിടം. ഗംഗ നദി അതിന്റെ പരിപൂര്‍ണ്ണ പ്രൌഡിയില്‍ ആകുന്നതും ഇവിടെനിന്നാണ്. നേരം പുലര്‍ന്നിട്ടെ ഉള്ളൂ. ഒരുദിനം താങ്ങാനുള്ള ഇടം തേടി ഞാനും, ബഷീര്‍ മാഷും ശ്രീനിവാസനും ഒരു ഓട്ടോ വിളിച്ച് യാത്ര ആരംഭിച്ചു. ബാക്കിയുള്ളവര്‍ ബസ്‌ സ്റ്റാന്‍ഡില്‍ തന്നെ നിലയുറപ്പിച്ചു. ശിവാനന്ദശ്രമം ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആരുടെയോ യാത്രവിവരണ പുസ്തകത്തില്‍ ശിവാനന്ദാശ്രമം സംബന്ധിച്ച് പരാമര്‍ശം കണ്ടിട്ടുണ്ട്. ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ശിവാനന്ദ ആശ്രമത്തിനു മുന്നിലെത്താന്‍ അമ്പതു രൂപ കൊടുക്കണം. അവിടെ ചിലവു കുറഞ്ഞ രീതിയില്‍ താമസിക്കാന്‍ ഇടം കിട്ടുമത്രേ. ഓട്ടോ റിക്ഷ അരിച്ചു നീങ്ങുമ്പോള്‍ ഞാന്‍ പുറം കാഴകളിലേക്ക്‌ കണ്ണും നട്ടിരുന്നു, പോകുന്ന വഴിയില്‍ ഇടതു ഭാഗത്തായി ഒരു നദിയുടെ മൃതശരീരം കണ്ടു, വരണ്ട് ഉണങ്ങിയ ആ നദിയിലെ പുല്‍ പടര്‍പ്പുകള്‍ക്കിടയില്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നവര്‍. എല്ലാവര്‍ക്കും മുന്നില്‍ നിറഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍.

പെട്ടന്നാണ് ആ കാഴ്ച കണ്ടത്. റോഡിന്റെ വലതു ഭാഗത്ത്‌ ഗംഗ കുതിച്ചോഴുകുന്നു. നാട്ടിലെ പാടങ്ങള്‍ ഉഴുതു കഴിഞ്ഞാല്‍ തോടുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ നിറമായിരുന്നു അതിന് കലങ്ങി മറിഞ്ഞ് ഇരമ്പിയാര്‍ക്കുന്ന മഹാ പ്രവാഹം. ഞാന്‍ കിനാക്കണ്ട ഗംഗക്ക് ഈ നിറമായിരുന്നില്ല; ഈ മുഖം ആയിരുന്നില്ല.
ശിവാനന്ദ ആശ്രമത്തിന് താഴെ ഉള്ള ആശുപത്രിക്ക് മുന്നിലാണ് ഓട്ടോ റിക്ഷ നിര്‍ത്തിയത്. താഴെ ഗംഗ നദി പരന്നൊഴുകുന്നു. ഗംഗക്കു കുറുകെ സ്ഥാപിച്ചിരിക്കുന്ന രാംജൂല(തൂക്കു പാലം)യിലൂടെ ചിലര്‍ അങ്ങോട്ടും, ഇങ്ങോട്ടും നടക്കുന്നു. പാലത്തില്‍ ഒറ്റപ്പെട്ട ചില മോട്ടോര്‍ ബൈക്ക്കളും കണ്ടു. ശിവാനന്ദ ആശ്രമത്തിന്റെ പടികള്‍ ഒന്നൊന്നായി കയറി. മരങ്ങള്‍ക്ക് താഴെ മാര്‍ബിള്‍ പതിച്ച ഇരിപ്പിടങ്ങള്‍. ഒരു ഭാഗത്ത് അതിഥി മന്ദിരം.. ആശ്രമത്തിന്റെ ഗോപുരത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തില്‍ പാറിക്കളിക്കുന്ന പതാകക്ക് കുങ്കുമ വര്‍ണം. ബഷീര്‍ മാഷ് ആണ് താമസ സൗകര്യം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോയത്. ഞങ്ങള്‍ അതിനിടെ പ്രാഥമിക കൃത്യങ്ങള്‍ പൂര്‍ത്തിയാക്കി. മുന്‍കൂട്ടി അറിയിക്കതിരുന്നതിനാല്‍ താമസ സൗകര്യം ലഭ്യമായില്ല. ഞങ്ങള്‍ ഗംഗയില്‍ ഒന്ന് മുങ്ങി കുളിക്കാന്‍ തന്നെ തീരുമാനിച്ചു. നാട്ടിലെ ചെറു യാത്രകളില്‍ ചെറു വെള്ള ചട്ടങ്ങളില്‍ പോലും ഒരു കുളി പതിവാണ്. ജീവന വാഹിനിയായ ഗംഗ ഒഴുകിക്കൊണ്ടെയിരിക്കുന്നു. അക്കരെയും ഇക്കരെയും അനവധി ആശ്രമങ്ങള്‍, ധര്‍മ ശാലകള്‍, ക്ഷേത്രങ്ങള്‍. അക്കരെ ഗംഗയിലേക്ക് ഇറങ്ങി ചെല്ലുന്ന കല്‍പ്പടവുകളില്‍ കുറെ പേര്‍ കുളിക്കുന്നുണ്ട്. സമയം ആറ് മണി കഴിഞ്ഞിരിക്കുന്നു. മൂടല്‍ മഞ്ഞോ, മൂടിക്കെട്ടലോ ഇല്ല..
ഗംഗയില്‍ കാല്‍ നനച്ചു. തണുപ്പ് അത്ര അസഹനീയമായി തോന്നിയില്ല. മുന്‍പ് അഗസ്ത്യാര്‍കൂടതിലും, സൈലന്റ് വാലി മുക്കാലിയിലെ ഫോറസ്റ്റ് ഡോര്‍മെട്രിക്ക് പിറകിലൂടെ ഒഴുകുന്ന കുന്തി പുഴയിലും കുളിച്ച ഒരു അനുഭവം. അതിനെക്കാള്‍ ചെറിയ തണുപ്പ് കൂടുതലുണ്ട്. സമയം പാഴാക്കാതെ ഞങള്‍ കുളിച്ചു കയറി. ബസ്‌ സ്റ്റാന്റില്‍ ഉള്ളവരോട് സമാന്തര മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കച്ചവട സ്ഥാപനങ്ങള്‍ തുറക്കുന്നതെയുള്ളൂ. കുറച്ചു കുട്ടികള്‍ ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയതെന്ന് തോന്നും വിധത്തിലുള്ള ഉരുളകളുമായി ഞങ്ങളെ സമീപിച്ചു. “ഗംഗയിലെ മത്സ്യങ്ങള്‍ക്ക് ആഹാരം നല്‍കൂ.. അമ്മയുടെ അനുഗ്രഹം പ്രാപിക്കൂ” അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. പാക്കറ്റിന് വില പത്തു രൂപയാണ്. പാക്കറ്റിന് വില പത്തു രൂപയാണ്. ഞങ്ങളെ കൊണ്ട് പ്രയോജനം ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ പിന്‍വാങ്ങി. ഋഷികേശ് ടൌണ്‍ലേക്ക് തിരിച്ചു പോകണം. അവിടെ ഒരു ഹോട്ടലില്‍ മുരിയെടുതതായി അറിയിച്ച് പോള്‍ ഏട്ടന്‍ വിളിച്ചിരുന്നു. വീണ്ടും ഓട്ടോ പിടിച്ചു.
നഗരം കുറച്ചു കൂടി സജീവമായിരിക്കുന്നു. ഋഷികേശ് ബസ്‌ സ്ടന്റിന്റെ സമീപം തന്നെയാണ് ഹോട്ടല്‍. അതിന്റെ ഒന്നാം നിലയില്‍ രണ്ടു മുറികള്‍ ആണ് എടുത്തിരിക്കുന്നത്. യാത്രയെ സംബന്ധിച്ച് ഇപ്പോഴും ധാരണ ആയിട്ടില്ല. ദിവസങ്ങള്‍ വൈകുന്നതിന്റെ ആശങ്ക കൂടി കൊണ്ടിരുന്നു. ഹൃഷികെശിലും ചുടു കാറ്റ് വീശിക്കൊണ്ടിരുന്നു. നല്ല യാത്ര ക്ഷീണം. ഉറക്കം ശരീരത്തെ കീഴ്പ്പെടുത്തി ; മനസിനെയും. ഉച്ചക്ക് രണ്ടു മണിക്കാണ് ഉണര്‍ന്നത്. അപ്പോഴേക്കും അനോണ ചേച്ചിയും, പോള്‍ ഏട്ടനും, എലിസബത്ത്‌ ചേച്ചിയും യാത്രക്കുള്ള വാഹനത്തെ സംബന്ധിച്ച് ധാരണ ആക്കിയിട്ടുണ്ടായിരുന്നു. ഇടക്കെപ്പോഴോ നടക്കാന്‍ ഇറങ്ങിയ അവര്‍ ഒരു ട്രാവല്‍ ഏജന്‍സിയെ സമീപിക്കുകയായിരുന്നു. ടാറ്റാ സുമോ ആണ് ബുക്ക്‌ ചെയ്തത്. കേദാര്‍നാഥ്‌ , ബദരി നാഥ്‌, തുംഗനാഥ്‌ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായി വരുന്നത് ഇരുപത്തി ഒന്നായിരം രൂപ. കാലത്ത് നാല് മണിക്ക് വാഹനം എത്തും. സമയം നാല് മണിയോടടുത്ത്. ഭക്ഷണ ശേഷം ഹൃഷികേഷിന്റെ കാഴ്ചകളിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. ബസ്‌ സ്ടന്റില്‍ ദില്ലി- ഹൃഷികേശ്-ഹരിദ്വാര്‍ ബസ്സുകള്‍ വന്നു പോയിക്കൊണ്ടിരുന്നു. ഓട്ടോയില്‍ തന്നെയാണ് ഞങ്ങള്‍ റാം ത്ജൂലയിലേക്ക് പുറപ്പെട്ടത്‌. അവിടെയെത്തി ദൃശ്യങ്ങള്‍ പകര്‍ത്താനായി ഞങ്ങള്‍ ഞാനും സുബൈറും കൂട്ടത്തില്‍ നിന്നും വേര്‍പിരിഞ്ഞു.
ഗംഗക്ക് ഇരു വശത്തുമായി രൂപപ്പെട്ട നഗരം. ആശ്രമങ്ങളും കച്ചവട സ്ഥാപനങ്ങളും ഗംഗയോളം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഉച്ച തിരിഞ്ഞിട്ടും ചൂട് വിട്ടില്ല. ഹിമാലയ കവാടം എന്ന വിശേഷണം ഉള്ള ഹൃഷികേശ് സങ്കല്‍പ്പങ്ങള്‍ അപ്പാടെ തിരിഞ്ഞു പോയിരിക്കുന്നു. കത്തുന്ന ചൂടിലും ഞങ്ങളുടെ ഹാന്റികാം കണ്ണ് തുറന്നെയിരുന്നു. രുദ്രാക്ഷം മുതല്‍ പേടകത്തില്‍ അടച്ച ഗംഗ ജലം വരെ ഇവിടെ വില്പ്നക്കുണ്ട്. കാഴ്ചകള്‍ ഒന്നൊന്നായി പകര്‍ത്തി ഞങ്ങള്‍ ഗംഗയോട് ചേര്‍ന്നുള്ള പടവുകള്‍ക്കു സമീപത്തെത്തി. കുറച്ചു മുകളിലായി ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മേഞ്ഞ ഒരു കൂട് കണ്ടു. അതിനു മുന്നില്‍ ഒരു കാഷായ വസ്ത്രധാരി. കണ്ണുകളില്‍ നല്ല ഒന്നാം ക്ലാസ്സ്‌ കള്ള ലക്ഷണം. മുടിയും താടിയും നീട്ടി വളര്‍ത്തി, കറുത്ത് മെലിഞ്ഞ്, അര വരെ എത്തുന്ന രുദ്രാക്ഷ മാല കഴുത്തില്‍ അണിഞ്ഞ് ചമ്രം മടിഞ്ഞിരിക്കുന്ന അയാളോട് സംസാരിക്കാന്‍ ഞാന്‍ സുബൈരിനോട് ആവശ്യപ്പെട്ടു. പെട്ടന്ന് തന്നെ സുബൈര്‍ അയാളുമായി ചങ്ങാത്തത്തില്‍ ആയി. അവര്‍ തമ്മിലുള്ള സംഭാഷണം അല്പം നീണ്ടു പോയി. ഭാഷ അറിയാത്തതിനാല്‍ അല്പം മാറിയാണ് ഞാന്‍ നിന്നത്. ഗംഗ നദിയുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരുന്ന ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ സുബൈര്‍ എന്നെ പരിചയപ്പെടുത്തുകയാണ്. അയാള്‍ നിറഞ്ഞ ചിരിയോടെ എന്നെ അഭിവാദ്യം ചെയ്തു. അങ്ങോട്ട്‌ വരാന്‍ ആംഗ്യം കാട്ടി

വായില്‍ നിന്നും പുറത്തേക്കു തെറിച്ചു വീഴുന്ന വെള്ളി നൂലുകള്‍ക്ക്‌ കഞ്ചാവിന്റെ രൂക്ഷ ഗന്ധം. പ്രാദേശിക ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ ആയതു കൊണ്ട് ഇടയ്ക്കിടെ എക്സൈസ് ഓഫീസില്‍ കയറി ഇറങ്ങിയതിന്റെ മെച്ചം. കഞ്ചാവിന്റെ മണം പിടിക്കാന്‍ പറ്റി. മുറിയന്‍ ഹിന്ദിയില്‍ ഞാന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു, അതിനു മുന്‍പേ അയാള്‍ മുറിയന്‍ മലയാളത്തില്‍ ഇങ്ങോട്ട് പറഞ്ഞു തുടങ്ങി. പൂര്‍വാശ്രമത്തില്‍ നാമം വിജയകുമാരന്‍ നായര്‍ എന്നായിരുന്നുവത്രേ. സ്വദേശം പത്തനംതിട്ട. എന്‍പതിന് മുന്‍പേ നാട് വിട്ടതാണ്. കാരണം ആരാഞ്ഞപ്പോള്‍ മറുപടി ഉണ്ടായില്ല. ഇവിടത്തെ ജീവിതം സുഖകരമാനെന്ന് അയാള്‍ പറഞ്ഞു. ഇതിനിടെ താഴെ ചീട്ടുകളിച്ചിരുന്ന സംഘത്തോട് അയാള്‍ കയര്‍ത്തു; തെറി വിളിച്ചു. ഒരു പോലീസ് പൊലയാടി മക്കളും ഇങ്ങോട്ട് വരില്ല. അവര്‍ക്കെന്നെ നന്നായി അറിയാം. കളിയും കഴിഞ്ഞു പൊടിയും തട്ടി പോകാം എന്ന് ഒരു മക്കളും കരുതേണ്ട. എന്റെ വിഹിതം ആശ്രമത്തില്‍ എത്തിയില്ലെങ്കില്‍ കാണാം, എന്നൊക്കെയാണ് അയാള്‍ പറഞ്ഞതിന്റെ മാന്യമായ മൊഴി മാറ്റം എന്ന് സുബൈര്‍ പറഞ്ഞു. അയാളുടെ ടാര്‍പോളിന്‍ ആശ്രമത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു. 

ചെറു മയക്കത്തില്‍ ആയിരുന്നു അയാള്‍. ആശ്രമത്തിന്റെ ഉള്‍ഭാഗം കാണാന്‍ ഞങ്ങള്‍ക്ക് അനുമതി കിട്ടി. ആ ചുറ്റുപാട് എന്നില്‍ അല്പം ഭയം ഉണ്ടാക്കിയിരുന്നു. സുബൈര്‍ അകത്തു കയറി നോക്കി പുറത്തു വന്നു, അയാളുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ വിലക്കി. എന്നാല്‍ എന്ത് വന്നാലും ദൃശ്യങ്ങള്‍ എടുക്കും എന്നായി സുബൈര്‍. ഞാന്‍ പ്രതീക്ഷിച്ചത് അയാള്‍ പ്രകോപിതനായി ഞങ്ങളെ ഓടിക്കും എന്നാണ്. പക്ഷെ അത് ഉണ്ടായില്ല. അയാള്‍ ഉറക്കെ വിളിച്ചു. ‘ഓയി രാം ഭായ്, അരെ സാല രാം ഭായ്, ഇതര്‍ ആവോ സാല.‘ ഇതിനിടെ മയക്കത്തിലായിരുന്ന ആള്‍ കണ്ണ് തിരുമ്മി പുറത്തേക്കു വന്നു. ഖദര്‍ ജുബയും, മുഷിഞ്ഞ വെള്ള തുണി കൊണ്ടുള്ള താറും ആയിരുന്നു അയാളുടെ വേഷം. അയാളും വിജയകുമാരന്‍ നായരില്‍ നിന്നും വ്യത്യസ്തന്‍ ആയിരുന്നില്ല. ആടിയുലഞ്ഞു പുറത്തിറങ്ങി വന്ന അയാള്‍ കാരം തിരക്കി. കുറച്ചു ഭസ്മം എടുക്കാന്‍ നായര്‍ ആവശ്യപ്പെട്ടു.. തിരിച്ചെത്തിയ അയാള്‍ സ്വാമിയെ ഭസ്മം പൂശി സുന്ദരന്‍ ആക്കി. മേല്‍മുണ്ട്‌ വിടര്‍ത്തിഇട്ടു. മുടി കൊതി ശരിയാക്കി കൊടുത്തു. അപ്പോഴും അയാള്‍ ആടി ഉലയുന്നുണ്ടായിരുന്നു. വിജയകുമാരന്‍ നായര്‍ സ്വാമി ധ്യാന നിരതനായി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു കള്ള ചിരിയോടെ അനുവാദവും തന്നു. ഒടുവില്‍ എന്നെ ഒന്ന് അനുഗ്രഹിച്ചു ശരിയാക്കാന്‍ സുബൈര്‍ ഒരു ശ്രമം നടത്തി. അനുഗ്രഹ മഹാമഹത്തിനോടുവില്‍ അയാള്‍ നൂറു രൂപ മുന്നിലെ പാത്രത്തില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. പിന്നെ സംസാരം മുഴുവന്‍ ഹിന്ദിയില്‍ ആയിരുന്നു. ഇരുപതു രൂപ കൊടുത്താണ് രക്ഷപ്പെട്ടത്. ഞങ്ങള്‍ കുറച്ചു കഴിഞ്ഞു വരാമെന്നും, കൂടെ കുറെ പേര്‍ ഉണ്ടെന്നും, അവര്‍ക്കും സ്വാമിജിയുടെ അനുഗ്രഹം വേണം എന്നും പറഞ്ഞു. അവരെയും കൂട്ടി ഇപ്പോള്‍ എത്താം എന്ന് കൂടി പറഞ്ഞപ്പോള്‍ നായര്‍ സ്വാമിയുടെ കണ്ണുകള്‍ തിളങ്ങി. ഋഷികെശിലെ സന്യാസി കൂട്ടത്തില്‍ നല്ല ക്രിമിനലുകളും ഉണ്ടെന്നു എന്റെ ഒരു സുഹൃത്ത്‌ യാത്രക്ക് മുന്‍പേ സൂചിപ്പിച്ചിരുന്നു. അത് പരമാര്‍ത്ഥം ആണെന്ന് അല്‍പ നേരത്തെ നടത്തത്തില്‍ നിന്നും തിരിച്ചറിയാന്‍ കഴിഞ്ഞു.
രാംജൂലയില്‍ തിരക്ക് ഏറിയിരിക്കുന്നു. ആള്‍ കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാന്‍ നടന്നു നീങ്ങി. തൂക്കു പാലത്തിനു ചെറിയ ഇളക്കം പോലും ഇല്ല. ഇടയ്ക്കിടെ ഇരു ചക്ര വാഹനങ്ങള്‍ വന്നും പോയും ഇരിക്കുന്നു. താഴെ ഇരമ്പി ഒഴുകുന്ന ഗംഗയില്‍ ആരൊക്കെയോ തോണി യാത്ര നടത്തുന്നു. സ്ഫടി ജക്കെറ്റ് ധരിച്ച ചിലര്‍ നീന്തി തുടിക്കുന്നു. ഋഷികേശില്‍ അട്വേഞ്ചാര്‍ ക്ലബുകളും സജീവം ആണ്. രാം ജൂലക്ക് അപ്പുറത്ത് വച്ചാണ് സഹ യാത്രികരെ കണ്ടു മുട്ടിയത്‌. പേരറിയാത്ത ആശ്രമ മുറ്റത്തെ അരമതിലില്‍ നിരന്നിരിക്കുകയാണ് സുഹൃത്തുക്കള്‍. പത്തു രൂപ കൊടുത്താല്‍ ഒരു ദിവസം ചിലവഴിക്കാന്‍ പറ്റിയ ആശ്രമങ്ങള്‍ ഇവിടെയുണ്ട്. ഹോട്ടല്‍ മുറിയെടുത്തത് അബദ്ധമായി പോയി. നിര നിരയായി നിരവധി ആശ്രമങ്ങള്‍.

താഴെ ഗംഗ നദിയിലെ കുളിയിടങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്നവരില്‍ കാഷായ വസ്ത്രധാരികളും ഉണ്ട്. ഇനി ഗംഗയുടെ ഇക്കരയിലൂടെ അങ്ങ് ലക്ഷ്മണ്‍ ജൂല വരെ നടക്കണം. നഗര വല്‍ക്കരണത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഹൃഷികെഷിനെ കൂടുതല്‍ സുന്ദരമാക്കുന്നത് ഇപ്പുറത്ത് ആണെന്ന് തോന്നി പോകുന്നു. അങ്ങ് ദൂരെ ഹിമാലയ പര്‍വതത്തിന്റെ ഏതോ ശിഖിരം ആകാശ സീമാകളിലേക്ക് പടര്‍ന്നു നില്‍ക്കുന്നു. ചിലയിടങ്ങളില്‍ അവശേഷിക്കുന്ന ഹരിതാഭ. ഒരു പക്ഷെ ഹൃഷികേശത്തിന്റെ ഭൂതകാലം നിബിഡ വനങ്ങളാല്‍ ചുറ്റപ്പെട്ടതായിരിക്കാം. ഇപ്പുറത്തെ നടത്തം ഏറെ സുന്ദരം ആയി തോന്നി. കച്ചവട സ്ഥാപനങ്ങള്‍ നന്നേ കുറവ്. ആളുകളുടെ ആധിക്യവും ഇല്ല. സമയം സന്ധ്യ ആയിരിക്കുന്നു. ഒരു ആശ്രമത്തില്‍ ഭജന്‍ നടക്കുന്നുണ്ട്. ശിവ സ്തുതികളാണ് ആലപിക്കുന്നത്. ഹാര്‍മോണിയവും, ഡോലക്കും, ഇല താളവും ചേരുമ്പോള്‍ ഭജന്‍ മനോഹരം ആകുന്നു. രണ്ടു വൃദ്ധ സന്യാസിമാരും, കുറച്ചു കുട്ടികളുമാണ് പാടുന്നത്. ഞങ്ങള്‍ അത് ആസ്വദിച്ച് അല്‍പ സമയം ആ ആശ്രമത്തിന്റെ പൂമുഖത്തില്‍ ഇരുന്നു.
ലക്ഷ്മണന്‍ തപസ് ചെയ്തത് കൊണ്ടാണത്രേ ആ തൂക്കു പാലത്തിന് ലക്ഷ്മണ്‍ ജൂല എന്ന പേര്‍ ലഭിച്ചത്. തൂക്കു പാലത്തില്‍ നല്ല തിരക്ക്. സമീപത്തെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയവരുടെ നീണ്ട നിര. ഗംഗാ നദിക്ക് ഇരുവശവും വൈദുതി വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു. നാമ ജപങ്ങളാല്‍ ശബ്ധമുഖരിതമാണ് ഗംഗാ തീരം. ലക്ഷ്മണ്‍ ജൂലക്ക് താഴെ ഗംഗ ഒഴുകിക്കൊണ്ടെയിരിക്കുന്നു. കാഴ്ചകള്‍ മങ്ങി തുടങ്ങുകയാണ്. തിരികെ ഹോട്ടല്‍ മുറിയിലേക്ക് എത്താന്‍ ഓട്ടോ പിടിച്ചു. മുറിയില്‍ സീബ ചേച്ചിയും, ബഷീര്‍മാഷും മാമ്പഴങ്ങളും, ലീച്ച് പഴങ്ങളും ശരിയാക്കുകയാണ്. ഇന്ന് രാത്രിയിലെ ഭക്ഷണം ഇതാണ്. നാളെയാണ് യഥാര്‍ത്ഥ യാത്ര ആരംഭിക്കുന്നത്. പുലര്‍ച്ചെ നാലുമണിക്ക് തന്നെ എഴുന്നെല്‍ക്കേണ്ടാതുണ്ട്. വര്‍ണങ്ങള്‍ തേടിയുള്ള യാത്രയുടെ സ്വപ്നവുമായി നിലത്തു വിരിച്ചിട്ട ബെഡ് ഷീറ്റിലേക്ക്

പുത്തകം .കോം

My photo
ഓര്മ്മയൊഴുക്ക് . "ഒരു നദിയൊഴുകുന്നു ഓര്‍മ്മകളിലൂടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ എന്നിലൂടെ നിന്നിലൂടെ ചേര്‍ത്തുവെക്കാം നമുക്കാ ഓര്‍മ്മയോഴുക്കിനെ www.putthakam.com

www.putthakam.com,

About this blog

Followers

Powered by Blogger.
ജാലകം